Thursday, 2 April 2026

സഹനങ്ങളെ ദൈവവുമായി ഒരു കൂടിക്കാഴ്ചയാക്കുക (ദുഃഖവെള്ളി സന്ദേശം)

മിശിഹായിൽ സ്നേഹം നിറഞ്ഞ മാതാപിതാക്കളേ, സഹോദരന്മാരേ, സഹോദരിമാരേ, 

ലോകത്തിന്റെ പാപങ്ങൾക്ക് ഗൊൽഗോഥയിൽ ചമ്മട്ടികളുടെ അടിയുണ്ടായിരുന്നു, ആക്രോശങ്ങളുടെ സ്വരം ഉണ്ടായിരുന്നു, കുരിശിന്റെ ഭാരമുണ്ടായിരുന്നു, തുളച്ചുകയറുന്ന ആണികളുടെ വേദനയും മുൾമുടിയുടെ രോദനവും ഉണ്ടായിരുന്നു; എങ്കിലും, എല്ലാം പരാതി കൂടാതെ ഏറ്റുവാങ്ങുവാൻ അവൻ തയ്യാറായിരുന്നു. കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും, രോമം കത്രിക്കുന്നവരുടെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു. മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനായി ക്രിസ്തുനാഥൻ സ്വയം സമർപ്പിച്ച ഈ മഹത്തായ ബലിയെ ഓർക്കുന്ന ദിനമാണ് ദുഃഖവെള്ളി.

സ്നേഹത്തിന്റെയും സഹനത്തിന്റെയും മുഖമാണ് ഓരോ ദുഃഖവെളിയും. “ദൈവം സ്നേഹമാകുന്നു” എന്ന് യോഹന്നാൻ ശ്ലീഹ സാക്ഷ്യപ്പെടുത്തുന്നു. കാണാതെപോയ ആടിനെയും ധൂർത്ത പുത്രനെയും കുറിച്ചുള്ള ഉപമകളിലൂടെ ദൈവസ്നേഹത്തിന്റെ ആഴവും കരുതലും നമ്മെ പഠിപ്പിക്കുന്നു. “സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്നതിലും വലിയ സ്നേഹം ഇല്ല” എന്ന് പഠിപ്പിച്ച ഈശോ, തന്റെ ജീവിതത്തിലൂടെ അതു തെളിയിച്ചു. മനുഷ്യകുലത്തിന്റെ പാപപരിഹാരാർത്ഥം തന്നെ തന്നെ ഹോമബലിയായി അർപ്പിച്ച ക്രിസ്തുവിൽ നാം ദൈവസ്നേഹത്തിന്റെ പാരമ്യം കണ്ടെത്തുന്നു.

എന്നാൽ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും നമ്മെ പലപ്പോഴും ദൈവസ്നേഹത്തെ സംശയിക്കാൻ പ്രേരിപ്പിക്കുന്നു. സഹനങ്ങളെ ഉയർത്തിക്കാട്ടി ദൈവം സ്നേഹിക്കുന്നില്ല എന്ന് നാം വിചാരിക്കുന്നു. എന്നാൽ ദൈവം സ്നേഹമാകുന്നു എന്ന സത്യത്തിന്റെ വെളിച്ചത്തിൽ ജീവിതാനുഭവങ്ങളെ വായിക്കേണ്ടതാണ്. സ്നേഹവും സഹനവും തമ്മിൽ വൈരുദ്ധ്യമില്ല എന്ന് കുരിശ് നമ്മെ പഠിപ്പിക്കുന്നു.

നമ്മുടെ ദുഃഖവെള്ളി ആചരണം കുരിശിൽ മരിച്ചവനെ ഓർക്കാനുള്ള ഒരു അവസരമാത്രമാണോ, അതോ എന്റെ ജീവിതത്തിൽ ഒരു രൂപാന്തരീകരണത്തിന് വഴിയൊരുക്കുന്ന അനുഭവമാണോ? മനുഷ്യപാപത്തിന്റെയും ദുഃഖത്തിന്റെയും ഭാരം വഹിച്ച് മുറിവേറ്റ ക്രിസ്തുവിന്റെ ശരീരത്തെ നാം ധ്യാനിക്കുമ്പോൾ ഇത് പരാജയത്തിന്റെ നിമിഷമല്ലെന്ന് നമുക്ക് ബോധ്യപ്പെടുന്നു; മറിച്ച് ഇത് പരിവർത്തനത്തിന്റെ നിമിഷമാണ്, അവസാനമല്ല പുതിയൊരു തുടക്കമാണ്, നിരാശയല്ല പ്രത്യാശയാണ്.

ജീവിതത്തിൽ നാം പലവിധ സഹനങ്ങൾ അനുഭവിക്കുന്നു—പ്രിയപ്പെട്ടവരുടെ വേർപാട്, അപ്രതീക്ഷിതമായ രോഗങ്ങൾ, തിരസ്കരണങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ—ഇങ്ങനെ പലതും. അത്തരം സാഹചര്യങ്ങളിൽ “എൻറെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചോ?” എന്ന ചോദ്യം നമുക്കുണ്ടാകുന്നു. എന്നാൽ ദുഃഖവെള്ളി നമ്മെ പഠിപ്പിക്കുന്നത് സഹനത്തെ സഹിക്കുക മാത്രമല്ല, അതിനെ ദൈവവുമായി ഒരു കൂടിക്കാഴ്ചയാക്കുക എന്നതാണ്.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ Salvifici Doloris എന്ന അപ്പസ്തോലിക പ്രബോധനം നമ്മെ പ്രകാശിപ്പിക്കുന്നു. ക്രിസ്തുവിന്റെ കഷ്ടപ്പാടുമായി ഐക്യപ്പെടുമ്പോൾ, മനുഷ്യ കഷ്ടപ്പാട് അവന്റെ വീണ്ടെടുപ്പിന്റെ പ്രവൃത്തിയിൽ പങ്കുചേരുന്നു. അങ്ങനെ, വേദന ഇല്ലാതാകുന്നില്ല; പക്ഷേ അതിന്റെ അർത്ഥം മാറുന്നു. ഒരിക്കൽ ഭാരമായി തോന്നിയത് കൃപയുടെ വഴിയായി മാറുന്നു; നഷ്ടമായി തോന്നിയത് സമർപ്പണമായി മാറുന്ന. തിരിച്ചറിവ് നമ്മെ കൂടുതൽ ആഴത്തിലുള്ള ഒരു അനുരഞ്ജനത്തിലേക്ക് നയിക്കുന്നുനമ്മുടെ സ്വന്തം കഷ്ടപ്പാടുകളുമായുള്ള അനുരഞ്ജനം. ഇത് ഒരു നിഷ്ക്രിയ സമ്മതം അല്ല; മറിച്ച്, വിശ്വാസത്തിൽ നിൽക്കുന്ന സജീവമായ സ്വീകരണമാണ്.

ഇതിനൊരു ഹൃദയസ്പർശിയായ ഉദാഹരണം നമ്മുടെ കേരളത്തിൽ നിന്നുതന്നെ കാണാം. ഒരു കുഞ്ഞിന്റെ മരണത്തിന്റെ അതീവ ദുഃഖത്തിനിടയിലും, മാതാപിതാക്കൾ അവയവദാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അവരുടെ വേദന മറ്റുള്ളവർക്ക് ജീവന്റെ ഉറവിടമായി മാറി. ഇതാണ് സ്നേഹത്തിന്റെ പരിവർത്തനശക്തി.

അതുപോലെ തന്നെ, ക്യാൻസറിനെ അഭിമുഖീകരിച്ച ഒരു യുവതി തന്റെ സഹനങ്ങളെ ദൈവിക പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചു. അവളുടെ വിശ്വാസം അവളെ ശക്തമാക്കി, അവൾ തന്റെ ജീവിതം സന്തോഷത്തോടെ സമർപ്പിച്ചു. ഇത് നമ്മെ പഠിപ്പിക്കുന്നത് സഹനം വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു എന്നതാണ്.

ഇതുപോലെ, ദീർഘകാലം ശയ്യാവസ്ഥയിൽ കഴിഞ്ഞിട്ടും പ്രാർത്ഥനയിലൂടെ അനേകർക്ക് ആശ്വാസമായി മാറിയ ഒരു സന്യാസിനിയുടെ ജീവിതവും നമ്മെ പ്രചോദിപ്പിക്കുന്നു. സ്വന്തം വേദനയെ മറ്റുള്ളവർക്കുള്ള അനുഗ്രഹമാക്കി മാറ്റിയ ഒരു ജീവിതസാക്ഷ്യം.

ക്രിസ്തുവിന്റെ കുരിശിലെ ബലിയോട് നമ്മുടെ സഹനങ്ങളെ ചേർത്തുവയ്ക്കുമ്പോൾ, നമ്മുടെ വേദനകൾക്ക് അർത്ഥം ലഭിക്കുന്നു. ഒരിക്കൽ ഭാരമായി തോന്നിയതെല്ലാം കൃപയുടെ വഴിയായി മാറുന്നു. നമ്മുടെ സഹനങ്ങൾക്ക് രക്ഷാകര മൂല്യം ലഭിക്കുന്നു.

ഈശോയുമായുള്ള വ്യക്തിപരമായ ബന്ധം ശക്തമാക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ വേദനകൾ അവൻ വഹിച്ചു, നമ്മുടെ ദുഃഖങ്ങൾ അവൻ ചുമന്നു, നമ്മുടെ രക്ഷയ്ക്കായി അവൻ മുറിവേറ്റു. ഈ തിരിച്ചറിവ് നമ്മുടെ വിശ്വാസത്തെ ആഴപ്പെടുത്തുന്നു.

യുദ്ധവും സംഘർഷവും നിറഞ്ഞ ലോകത്തിൽ സമാധാനം നേടാനുള്ള വഴി ശക്തിയല്ല, ക്ഷമയും സ്നേഹവുമാണ് എന്ന് കുരിശ് നമ്മെ പഠിപ്പിക്കുന്നു. അനുരഞ്ജനത്തിലൂടെയാണ് യഥാർത്ഥ സമാധാനം ഉണ്ടാകുന്നത്.

ദുഃഖവെള്ളി നമ്മെ ആത്മപരിശോധനയ്ക്കും നവീകരണത്തിനും വിളിക്കുന്നു. “ക്രിസ്തുവിൽ ഉള്ളവൻ പുതിയ സൃഷ്ടിയാണ്” എന്ന സത്യം നമ്മിൽ സാക്ഷാത്കരിക്കണം.

ഈശോയെ അനുഗമിക്കുന്നവർക്ക് കുരിശ് ഏറ്റെടുക്കാതെ വഴിയില്ല. അവനെപ്പോലെ സ്നേഹിക്കാനും ക്ഷമിക്കാനും മറ്റുള്ളവർക്കായി ജീവിക്കാനും നാം തയ്യാറാകണം. “ഒരു മൈൽ പോകാൻ നിർബന്ധിക്കുന്നവനോടൊപ്പം രണ്ടു മൈൽ പോകുക” എന്ന ഈശോയുടെ പ്രബോധനം നമ്മുടെ ജീവിതശൈലിയാകണം.

അതുകൊണ്ട്, ഈ ദുഃഖവെള്ളി ഒരു ഓർമ്മ മാത്രമാകരുത്; അത് ഒരു പരിവർത്തന നിമിഷമാകട്ടെ. നമ്മുടെ കുരിശുകൾ നാം വിശ്വാസത്തോടെ വഹിക്കട്ടെ, ക്രിസ്തുവിനോടൊപ്പം ഐക്യത്തിൽ ജീവിക്കട്ടെ, നമ്മുടെ സഹനങ്ങളെ സ്നേഹത്തിന്റെ വഴിപാടാക്കട്ടെ. അങ്ങനെ, നമ്മുടെ ജീവിതം കൃപയുടെ ഉറവിടമാകട്ടെ, രോഗശാന്തിയുടെ വഴിയാകട്ടെ, പ്രത്യാശയുടെ സാക്ഷ്യമാകട്ടെ.

ഈ തിരിച്ചറിവ് നമ്മെ ആഴമേറിയ സമാധാനത്തിലേക്കും ശക്തമായ വിശ്വാസത്തിലേക്കും കാരുണ്യപൂർണ്ണമായ സ്നേഹത്തിലേക്കും നയിക്കട്ടെ. കഷ്ടപ്പാടുകൾക്കിടയിലും നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവത്തിന്റെ സാന്നിധ്യം നാം അനുഭവിക്കട്ടെ.സഹനങ്ങൾ ദൈവവുമായുള്ള കൂടി കാഴ്ചകൾ ആകട്ടെ

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ.

No comments:

Post a Comment

Dignity of Humanity (Magnifica Humanitas)

  Introduction Magnifica Humanitas published on 15 th May 2026 is an encyclical letter of his holiness Leo XIV on safeguarding the human ...